ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Update: 2022-01-01 09:08 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഹരിയാണയിലെ ഭിവാനി മേഖലയിലെ ക്വാറിയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുറച്ച് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഹരിയാണ കാര്‍ഷിക മന്ത്രി ജെ പി ദലാല്‍ പറഞ്ഞു. പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 15 മുതല്‍ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നു.

ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് ഹരിത കോടതി ഏര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ച പിന്‍വലിച്ച് വെള്ളിയാഴ്ചയാണ് ഖനനം പുനരാരംഭിച്ചത്.