തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 15 പേര്‍ മരിച്ചു

എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത്.

Update: 2020-02-20 01:18 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 15 പേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്.

അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി എയര്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത്. സേലത്തുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.

പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം.

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കേറ്റവര്‍ എത്രയുണ്ടെന്നതു സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ബസായതിനാല്‍ അതില്‍ മലയാളികള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.

അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.

നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 26 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

Similar News