തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി; കരൂര്‍ ദുരന്തത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം

Update: 2025-10-13 07:13 GMT

ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രിംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. മുന്‍ സുപ്രിം കോടതി ജഡ്ജി അജയ രസ്‌തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുക.

കരൂര്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹരജികളിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കാട്ടി നല്‍കിയ ഹരജിയില്‍ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രിംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും ടി വി കെ. അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. എസ് ഐ ടി അന്വേഷണത്തില്‍ ടിവികെയും അപകടത്തില്‍ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിക്കുകയും ചെയ്തു.












Tags: