പാചകക്കാരന് കൊവിഡ്; സുപ്രിംകോടതി ജഡ്ജിയും കുടുംബവും നിരീക്ഷണത്തില്‍

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രിംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ ജോലിചെയ്യുന്ന പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തുവരുന്നത്.

Update: 2020-05-15 02:55 GMT

ന്യൂഡല്‍ഹി: പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സുപ്രിംകോടതിയിലെ ജഡ്ജിയും കുടുംബവും സ്വമേധയാ നിരീക്ഷണത്തില്‍ പോയി. കുടുംബത്തോടൊപ്പം ഓഫിസ് ജീവനക്കാരും സ്വയം നിരീക്ഷണത്തിലേക്ക് മാറിയെന്നാണ് റിപോര്‍ട്ടുകള്‍. 10 ദിവസത്തേക്കാണ് ജഡ്ജിയും മറ്റുള്ളവരും നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. അതേസമയം, സ്വകാര്യത മാനിച്ച് ജഡ്ജിയുടെ പേരും വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രിംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ ജോലിചെയ്യുന്ന പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തുവരുന്നത്.

മെയ് 7 മുതല്‍ ഈ പാചകക്കാരന്‍ അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവധിസമയത്ത് കൊവിഡ് പിടിപ്പെട്ടതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനമെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോവാന്‍ ജഡ്ജി തീരുമാനിക്കുകയായിരുന്നു. കൊവിഡ് രോഗിയായ ഭാര്യയില്‍നിന്നാണ് പാടകക്കാരന് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

Tags: