തേജ് ബഹാദൂറിന്റെ പരാതി സുപ്രിംകോടതി തള്ളി

Update: 2019-05-09 07:58 GMT

ന്യൂഡല്‍ഹി: വരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മോദിക്കെതിരേ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ബിഎസ്എഫ് മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ നല്‍കിയ പരാതി സുപ്രിംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്നും മല്‍സരിക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ബഹാദൂറിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നു പറഞ്ഞു തള്ളുകയായിരുന്നു.

മോദിക്കെതിരേ സമാജ്‌വാദി പാര്‍ട്ടിയാണ് വരാണസിയില്‍ തേജ് ബഹാദൂറിനെ രംഗത്തിറക്കിയിരുന്നത്. ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതിനെതുടര്‍ന്നാണ് തേജ് ബഹാദൂറിനെ ബിഎസ്എഫില്‍ നിന്നു പുറത്താക്കിയത്. ഇത്തരത്തില്‍ പുറത്താക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ബഹാദൂറിനെ മല്‍സരത്തില്‍ നിന്നും വിലക്കിയത്. 

Tags:    

Similar News