ടൂള്‍ കിറ്റ് കേസ്: ദിഷ രവി അക്രമം നടത്തിയതിന് തെളിവുണ്ടോയെന്ന് കോടതി; കൃത്യമായ മറുപടി പറയാനാവാതെ പോലിസ്

ടൂള്‍ കിറ്റും റിപബ്ലിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനങ്ങള്‍ മാത്രമാണോയെന്നും കോടതി ചോദിച്ചു. അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധമെന്ന ചോദ്യത്തിന്, അന്വേഷണം നടക്കുന്നുവെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ മറുപടി.

Update: 2021-02-20 13:59 GMT

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ പോലിസിനോട് ചോദ്യങ്ങളുന്നയിച്ച് ഡല്‍ഹി കോടതി. റിപബ്ലിക് ദിനത്തില്‍ ദിഷ രവി അക്രമം നടത്തിയെന്നതിന് നേരിട്ട് തെളിവുകളുണ്ടോയെന്നായിരുന്നു പോലിസിനോടുള്ള കോടതിയുടെ പ്രധാന ചോദ്യം. അതേസമയം, ഇതിന് കൃത്യമായ മറുപടി നല്‍കാനാവാതെ പോലിസ് ഒഴിഞ്ഞുമാറുകയായിരുന്നു. ദിഷയെ അറസ്റ്റുചെയ്തതിന് പോലിസ് പല വാദങ്ങളും നിരത്തിയെങ്കിലും ഒന്നും തൃപ്തികരമല്ലെന്നായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി ജസ്റ്റിസ് ധര്‍മേന്ദ്ര റാണയുടെ പ്രതികരണം. എന്താണ് ടൂള്‍ കിറ്റ്, എന്താണ് പ്രോസിക്യൂഷന്‍ കഥ? ദിഷ രവിക്കെതിരായ ആരോപണങ്ങള്‍ എന്തൊക്കെയാണ്?അവര്‍ക്കെതിരായ തെളിവുകള്‍ എന്തൊക്കെയാണ് ? കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചു.

ടൂള്‍ കിറ്റും റിപബ്ലിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനങ്ങള്‍ മാത്രമാണോയെന്നും കോടതി ചോദിച്ചു. അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധമെന്ന ചോദ്യത്തിന്, അന്വേഷണം നടക്കുന്നുവെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ മറുപടി. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ട്. നിര്‍ണായകമായ പല വാട്‌സ് ആപ്പ് സന്ദേശങ്ങളും ദിഷ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റുചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ചെയ്തത്. കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്നതിനാല്‍ ദിഷ രവിക്ക് ജാമ്യം അനുവദിക്കരുതെന്നും പോലിസ് വാദിച്ചു.

ജാമ്യഹരജിയില്‍ വാദം അവസാനിച്ച സാഹചര്യത്തില്‍ കേസില്‍ വിധി പറയാനായി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. പിജെഎഫ് സ്ഥാപകന്‍ എം ഒ ധാലിവാളും ദിഷയുമായി റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി സൂം കോള്‍ മീറ്റിങ് നടത്തിയെന്ന് പോലിസ് ആരോപിച്ചു. മോശം യോഗ്യതകളുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നത് എങ്ങനെ തെറ്റായ കാര്യം ചെയ്യുന്നതിന് പ്രചോദനമാവുമെന്ന് ജഡ്ജി ചോദിച്ചു. എം ഒ ധാലിവാള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തിനാണ് ഇത്തരം ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നത്- പ്രോസിക്യൂഷന്‍ ചോദിച്ചു. എന്നാല്‍, എം ഒ ധാലിവാള്‍ ആരാണെന്ന് എനിക്കറിയില്ലെന്നായിരുന്നു ജഡ്ജിയുടെ ഇതിനുള്ള മറുപടി. ദിഷയെ ജനുവരി 26 ലെ അക്രമവുമായി ബന്ധിപ്പിക്കുന്നതിന് ജഡ്ജി വീണ്ടും തെളിവുകള്‍ ആവശ്യപ്പെട്ടു. 'ഗൂഢാലോചനയില്‍, എല്ലാവര്‍ക്കും ഒരുപോലെ പങ്കുണ്ടാവില്ല.

ടൂള്‍കിറ്റിനെ സ്വാധീനിച്ച ആര്‍ക്കും അക്രമത്തില്‍ ഏര്‍പ്പെടാം' എന്നായിരുന്നു പോലിസിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്രമത്തിന് പ്രേരിപ്പിക്കുന്നതായി തെൡയിക്കാവുന്ന ടൂള്‍ കിറ്റിന്റെ ഉള്ളടക്കങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട സാഹചര്യമെന്തെന്നും കോടതി ചോദിച്ചു. പോലിസിന്റെ അഭിഭാഷകന്‍ കൃത്യമായ മറുപടി നല്‍കാതായപ്പോള്‍ എന്റെ മന സ്സാക്ഷിയെ തൃപ്തിപ്പെടുത്താതെ എനിക്ക് മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പിജെഎഫ് നിരോധിത സംഘടനയല്ലെന്ന് ദിഷയുടെ അഭിഭാഷകന്‍ വാദിച്ചു.

ദിഷ കര്‍ഷകസമരത്തെ അനുകൂലിക്കുക മാത്രമാണ് ചെയ്തത്. ടൂള്‍ കിറ്റിലെ ഒരു കാര്യവും നിയമവിരുദ്ധമല്ല. വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ് വലിയ കുറ്റമായി പറയുന്നത്. ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് സ്വന്തം നമ്പറില്‍നിന്നാണ്. ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കില്‍ സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകന്‍ ചോദിച്ചു. ദിഷയ്ക്ക് ഖലിസ്ഥാനുമായി ബന്ധമില്ല. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയുമായി മാത്രമേ ബന്ധമുള്ളൂ. ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹിക്ക് പോവാതിരിക്കാന്‍ തയ്യാറാണെന്നും ദിഷയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Tags: