മോദി സര്‍ക്കാരിനെതിരേ പ്രതികരിച്ച് രാജിവെച്ച ഐഎഎസ് ഓഫീസര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്നും രാഷ്ട്രീയ പരിഹാരം ഉണ്ടാവണമെന്നും തോന്നുന്നു

Update: 2020-11-08 14:54 GMT

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിച്ച് കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഓഫീസര്‍ എസ് ശശികാന്ത് സെന്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് ഘടകം കോണ്‍ഗ്രസിലാണ് അദ്ദേഹം ചേര്‍ന്നത്.

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നതും നടപ്പിലാക്കാനാഗ്രഹിക്കുന്നതുമായ നയങ്ങളോട് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് താന്‍ സിവില്‍ സര്‍വ്വീസില്‍ നിന്നും രാജിെവച്ചത്. ഇപ്പോള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്നും രാഷ്ട്രീയ പരിഹാരം ഉണ്ടാവണമെന്നും തോന്നുന്നു. രാഷ്ട്രീയമായ പരിഹാരത്തിന് കോണ്‍ഗ്രസാണ് ശരിയായ സംഘടന എന്ന് ഞാന്‍ കരുതുന്നു. അതിനാലാണ് ഈ തീരുമാനമെന്നും ശശികാന്ത് സെന്തില്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഐഎഎസ് രംഗത്തു നിന്നും പുറത്തുകടക്കുകയാണ് നല്ലതെന്നുമായിരുന്നു ഐഎഎസ് രാജിവെച്ചപ്പോള്‍ ശശികാന്ത് സെന്തില്‍ പ്രതികരിച്ചിരുന്നത്. സാധാരണ നിലയിലുള്ള രാജിയല്ല തന്റേതെന്നും അന്ന് പറഞ്ഞിരുന്നു.

2009ലാണ് ശശികാന്ത് സെന്തില്‍ ഐഎഎസ് നേടിയത്. കര്‍ണാടക കേഡറിലാണ് ജോലി ചെയ്തിരുന്നത്. 2009 മുതല്‍ 2012 വരെ ബല്ലാരിയില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. രണ്ട് തവണ ശിവമോഗ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ചിത്രദുര്‍ഗ, റായ്ചൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. 2016 നവംബര്‍ മുതല്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ഡയറക്ടറുമായിരുന്നു.