ഹിന്ദുക്കളോട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വാള്‍ കരുതാന്‍ സംഘപരിവാര്‍ നേതാവിന്റെ ആഹ്വാനം; വര്‍ഗീയ പ്രസംഗവുമായി കല്ലഡ്ക പ്രഭാകര്‍ ഭട്ട്
മഞ്ചേശ്വരം : വിവാദ പ്രസംഗവുമായി സംഘപരിവാര്‍ നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ശത്രുക്കള്‍ക്ക് നേരെ ഹിന്ദുക്കള്‍ വാള്‍ ഉയര്‍ത്തിയാല്‍ ആക്രമണം ഉണ്ടാകില്ലെന്ന് മംഗളൂരുവിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. മഞ്ചേശ്വരം വോര്‍ക്കാടിയില്‍ ശ്രീമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് സേവാശ്രമത്തിന്റെ സാംസ്‌കാരിക പരിപാടിയിലായിരുന്നു പ്രകോപന പ്രസംഗം.
''ഓരോ ഹിന്ദുവും വീട്ടില്‍ വാള്‍ കരുതണം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വാളുമെടുക്കണം. നമ്മുടെ മക്കളുടെ വാനിറ്റി ബാഗില്‍ ഇപ്പോള്‍ പൗഡര്‍ മാത്രമാണുള്ളത്. അതില്‍ കത്തിയും കരുതണം. കത്തി കൈവശം വയ്ക്കാന്‍ ലൈസന്‍സ് വേണ്ട. വീട്ടില്‍നിന്നിറങ്ങിയാല്‍ ഹിന്ദു എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. ആക്രമിക്കരുതേയെന്ന് നിലവിളിച്ചാല്‍ ചിലപ്പോള്‍ അവര്‍ പോയേക്കും. എന്നാല്‍ കത്തിയോ, വാളോ കാണിച്ചാല്‍ അവര്‍ ഓടിപ്പോകും. മുമ്പ് സംഘര്‍ഷമുണ്ടാകുമ്പോള്‍ മുസ് ലിംങ്ങള്‍ ഹിന്ദുക്കളെ മര്‍ദിക്കുമായിരുന്നു. മര്‍ദനമേറ്റ ഹിന്ദുക്കള്‍ ഓടിപ്പോകും. ഇപ്പോള്‍ ഹിന്ദുക്കള്‍ തിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങി'' പ്രഭാകര്‍ ഭട്ട് പറഞ്ഞു. മതസ്പര്‍ധ പരത്തുന്ന രീതിയില്‍ സംസാരിച്ചതിന് ഇദ്ദേഹത്തിനെതിരെ കര്‍ണാടകത്തില്‍ നിരവധി കേസുകളുണ്ട്.
കള്ളട്ക്ക ബട്ടിന്റെ കലാപാഹ്വാനം മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണം: ശരീഫ് പാവൂർ
വോർക്കാടി: ഇന്നലെ കള്ളട്ക്ക പ്രഭാകര ഭട്ട് നടത്തിയ കലാപാഹ്വാന പ്രസംഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് അന്യോന്യം ഐക്യത്തോടെ കഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ചേശ്വരത്തെ ഒരു കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ്, മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂർ പറഞ്ഞു. മംഗലാപ്പുരത്ത് നിരന്തരമായി വർഗ്ഗീയ വിഷം തുപ്പി കലാപത്തിന് നേതൃത്വം വഹിച്ചു കൊണ്ടിരിക്കുന്ന ആർ.എസ്.എസിന്റെ നേതാവിനെ വിളിച്ചു വരുത്തി സമാധാനത്തോടെ കഴിയുന്ന മഞ്ചേശ്വരത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

