സനാതന ധര്‍മ്മം ഡെങ്കിപ്പനിയും മലേറിയും പോലെ; ഉന്‍മൂലനം ചെയ്യണം: ഉദയനിധി സ്റ്റാലിന്‍

Update: 2023-09-03 10:26 GMT

ചെന്നൈ: സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

''ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം'' -ഉദയനിധി പറഞ്ഞു.

സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധര്‍മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്.

സനാതന ധര്‍മത്തെയും അതിന്റെ സാമൂഹിക ആഘാതത്തെയും കുറിച്ച് പെരിയാറും അംബേദ്കറും നടത്തിയ പഠനങ്ങള്‍ അവതരിപ്പിക്കാന്‍ താന്‍ തയാറാണെന്ന് ഉദയനിധി പറഞ്ഞു. കോവിഡും മലേറിയയും ഡെങ്കിയും പോലെ സനാതന ധര്‍മവും നിരവധി സാമൂഹിക തിന്മകള്‍ക്ക് കാരണമാകുന്നതായാണ് പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. ഇതിന്റെ പേരില്‍ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാമര്‍ശത്തെ തുടര്‍ന്ന് ഉദയനിധി സൈബര്‍ ആക്രമണം നേരിടുകയാണ്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി.

ദ്രാവിഡ നാട്ടില്‍ നിന്ന് സനാതന ധര്‍മ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി.








Tags:    

Similar News