കര്‍ഷക പ്രക്ഷോഭം ആറ് മാസം പിന്നിടുന്നു; മെയ് 26 സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമായി ആചരിക്കും

കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രം പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍.

Update: 2021-05-15 19:01 GMT

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. മെയ് 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയര്‍ത്തണമെന്ന് കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിക്കും.

കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രം പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്‍മാറിയിരുന്നു.

14 സംഘടനകളുടെ സംയുക്ത വേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വിഎം സിങ്ങിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചിലഅതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂനിയന്‍ ഭാനുവെന്ന സംഘടനയുമാണ് പിന്മാറിയത്.

കര്‍ഷകരുടെ പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെ പിന്തുണ ലഭിച്ചിരുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കര്‍ഷക സമരത്തിന് മനുഷ്യാവകാശത്തെ മാനിച്ച് പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയും വ്യക്തമാക്കിയിരുന്നു.

Similar News