ഉപനിഷത്തും വേദവും മരച്ചുവട്ടിലെ പഠനവും; ആര്‍എസ്എസ് പുതിയ സര്‍വകലാശാല ആരംഭിക്കുന്നു

ആര്‍എസ്എസിന്റെ കീഴിലുള്ള സന്യാസിമാരുടെ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗ്രാമിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Update: 2019-09-20 03:44 GMT

ന്യൂദല്‍ഹി: പ്രാചീല കാലത്തെ വിദ്യാഭ്യാസ രീതിയില്‍ ആര്‍എസ്എസിന്റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ആര്‍എസ്എസിന്റെ കീഴിലുള്ള സന്യാസിമാരുടെ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗ്രാമിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ആധുനിക വിദ്യാഭ്യാസവും വേദപഠനവും ഉള്‍കൊള്ളുന്ന പാഠ്യപദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. വേദ കാലഘട്ടത്തിലെ ഗുരുകുല രീതികള്‍ ഉള്‍കൊള്ളുന്ന പശ്ചാത്തലമാണ് കാംപസില്‍ ഒരുക്കുക.

വേദകീര്‍ത്തനങ്ങളും ഉപനിഷത് വാക്യങ്ങളും ഗീതാ ശ്ലോകങ്ങളും രാവിലെയും വൈകിട്ടും ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. മാത്രമല്ല, മരച്ചുവട്ടില്‍ പഠിപ്പിക്കുന്ന രീതിയായിരിക്കും ഇവിടെ അവലംബിക്കുക.

സര്‍വകലാശാലയില്‍ സജ്ജീകരിക്കുന്ന വേദിക് ടവറില്‍ ഒരോ വേദത്തിന്റെയും അര്‍ഥം വ്യക്തമാക്കുന്ന ശബ്ദദൃശ്യ പ്രദര്‍ശനം ലഭ്യമാകും. വേദത്തിന്റെ അര്‍ത്ഥം ഇതിന്റെ ചുമരുകളില്‍ ഉണ്ടാകും. ഗോ ശാല, അമ്പലം, ധ്യാനകേന്ദ്രം, ഭക്ഷണശാല ഇങ്ങനെയുള്ള സംവിധാനങ്ങളും ഇതിനോട് അനുബന്ധിച്ചുണ്ടാകും. 39.68 ഏക്കറിലാണ് സര്‍വ്വകലാശാല ഒരുങ്ങുന്നത്. വിവിധ ഘട്ടങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

ആധുനിക ശാസ്ത്രകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, പരമ്പരാഗത വേദ പണ്ഡിതര്‍ എന്നിവരെ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനരീതി.

കൃഷി, വാസ്തുശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ലിപി വിജ്ഞാനം, യുദ്ധതന്ത്രം, ആഭ്യന്തര സുരക്ഷ, ഗണിതം തുടങ്ങി ഇരുപതോളം വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കാനും ഗവേഷണത്തിനും സൗകര്യമുണ്ടാകും. 

Tags:    

Similar News