നിയമസഭാ സമ്മേളനം വിളിക്കണം; അശോക് ഗെലോട്ട് മൂന്നാംതവണയും ഗവര്‍ണറെ സമീപിക്കുന്നു

ജൂലൈ 31ന് സഭാസമ്മേളനം വിളിക്കണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഗവര്‍ണര്‍ രണ്ടുതവണ നിരസിച്ചിരുന്നു.

Update: 2020-07-28 15:57 GMT

ജയ് പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മൂന്നാംതവണയും ഗവര്‍ണറെ സമീപിക്കുന്നു. നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ജൂലൈ 31ന് സഭാസമ്മേളനം വിളിക്കണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഗവര്‍ണര്‍ രണ്ടുതവണ നിരസിച്ചിരുന്നു.

സമ്മേളനം വിളിക്കണമെങ്കില്‍ 21 ദിവസത്തെ ഇടവേളയും മറ്റു കര്‍ശന ഉപാധികളും വേണമെന്നു വ്യക്തമാക്കിയാണ് മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയത്. ഗവര്‍ണറുടെ ആശങ്കകള്‍ക്ക് തങ്ങള്‍ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. ഗവര്‍ണര്‍ മുന്നോട്ടുവച്ച ഉപാധികള്‍ക്കുള്ള വിശദീകരണവും കൊവിഡ് പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത് സംബന്ധിച്ച് പുതുക്കിയ നിര്‍ദേശത്തില്‍ പരാമര്‍ശമില്ല. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും ആവശ്യമെങ്കില്‍ തെളിയിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നിയമസഭ എന്ന് വിളിക്കണമെന്നത് തങ്ങളുടെ അവകാശമാണ്. സഭ എങ്ങനെ നടക്കുമെന്നത് സ്പീക്കറുടെ പ്രത്യേകാവകാശമാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചില്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്.

Tags:    

Similar News