കര്‍ണാടകയിലെ ഹാസനിലെ വാഹനാപകടം; മരണം ഒമ്പത് ആയി, 29 പേര്‍ക്ക് പരിക്ക്

Update: 2025-09-13 06:17 GMT

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേര്‍ക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ സുരേഷ്, പ്രവീണ്‍, ജെമിനി, മിഥുന്‍ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ഥികള്‍. പരിക്കേറ്റവരിലും 15 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അപകട കാരണമായി ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അറിയിച്ചിരുന്നു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.