ഒന്നോ രണ്ടോ വര്‍ഷം നിയമങ്ങള്‍ നടപ്പാക്കിനോക്കാം, പിന്നെ വേണ്ടെങ്കില്‍ വേണ്ട; കര്‍ഷകരോട് രാജ്‌നാഥ് സിങ്

എല്ലാ പ്രശ്‌നങ്ങളും നമ്മുക്ക് തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനാണ് സര്‍ക്കാര്‍ വിളിക്കുന്നത്

Update: 2020-12-25 12:39 GMT

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സമവായം പ്രതീക്ഷിച്ച് പുതിയ നിര്‍ദേശവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങ്. മൂന്ന് വിവാദ നിയമങ്ങളും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ നടപ്പിലാക്കി നോക്കാമെന്നും പിന്നീട് കര്‍ഷകര്‍ക്ക് അത് ഗുണകരമായി തോന്നാത്തപക്ഷം ഭേഗഗതി ചെയ്യാമെന്നുമാണ് അദ്ദേഹം കര്‍ഷകര്‍ക്കുമുന്നില്‍ വെക്കുന്ന പുതിയ നിര്‍ദേശം.

എല്ലാ പ്രശ്‌നങ്ങളും നമ്മുക്ക് തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനാണ് സര്‍ക്കാര്‍ വിളിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കിനോക്കൂ. ഒരു ശ്രമമായി, ഒരു പരീക്ഷണമായി ഇതിനെ കാണാമല്ലോ. ഇവ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല എന്നുതന്നെയാണ് പിന്നെയും നിങ്ങള്‍ക്കുതോന്നുന്നതെങ്കില്‍ സാധ്യമായ എല്ലാ ഭേദഗതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും പ്രഖ്യാപിച്ചിരുന്നു. നിയമങ്ങളെ എതിര്‍ക്കുന്നതുവഴി ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍ഷകരുടെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ തത്വങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന തിരക്കിലാണെന്നും ആരോപിച്ചു. ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് കോടി കര്‍ഷകരുമായുള്ള വീഡിയോ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.