രാജധര്‍മം വാജ്‌പേയ് പഠിപ്പിച്ചിട്ട് പഠിച്ചില്ല, പിന്നെയാണോ കോണ്‍ഗ്രസ്; ബിജെപിയെ പരിഹസിച്ച് കപില്‍ സിബല്‍
എങ്ങനെ രാജധര്‍മത്തെക്കുറിച്ച് നിങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ കഴിയും ? ഗുജറാത്തിലായിരുന്നപ്പോള്‍ വാജ്‌പേയ് രാജധര്‍മത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയത് നിങ്ങള്‍ ശ്രദ്ധിച്ചില്ല. പിന്നെങ്ങനെ ഞങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കും.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട കലാപത്തിന് പിന്നാലെ ബിജെപിയെയും മോദിയെയും പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാജധര്‍മം സംരക്ഷിക്കപ്പെടാന്‍ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യതലസ്ഥാനത്ത് കലാപം നടക്കുമ്പോള്‍ ഉചിതമായി ഇടപെടാന്‍ തയ്യാറാവാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍, രാജധര്‍മത്തെക്കുറിച്ച് കോണ്‍ഗ്രസ് ക്ലാസെടുക്കേണ്ടെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. കോണ്‍ഗ്രസില്‍നിന്ന് തങ്ങള്‍ക്ക് രാജധര്‍മം പഠിക്കേണ്ടതില്ല. രാജധര്‍മത്തെക്കുറിച്ച് സോണിയാ ഗാന്ധി സദാചാരപ്രസംഗം നടത്തരുതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ഡല്‍ഹി കലാപത്തിന് കാരണക്കാര്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണെന്നും സത്യത്തിന് വേണ്ടി പോരാടാന്‍ മോദി സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചു. ഇതിന് ട്വീറ്ററില്‍ നല്‍കിയ മറുപടിയിലാണ് നരേന്ദ്രമോദിയെയും ബിജെപിയെയും കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
2002ല്‍ ഗുജറാത്ത് കലാപകാലത്ത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് രാജധര്‍മം പാലിക്കണമെന്ന് ഉപദേശിച്ചതിനെ ആയുധമാക്കിയായിരുന്നു കപില്‍ സിബലിന്റെ ആക്രമണം. എങ്ങനെ രാജധര്‍മത്തെക്കുറിച്ച് നിങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ കഴിയും ? ഗുജറാത്തിലായിരുന്നപ്പോള്‍ വാജ്‌പേയ് രാജധര്‍മത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയത് നിങ്ങള്‍ ശ്രദ്ധിച്ചില്ല. പിന്നെങ്ങനെ ഞങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കും. കേള്‍ക്കുക, പഠിക്കുക, രാജധര്‍മം അനുസരിക്കുക ഇതിലൊന്നുപോലും നിങ്ങളുടെ സര്‍ക്കാരിന്റെ ശക്തമായ പോയിന്റുകളല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.