കർഷക സമരം നാല് മാസം പിന്നിടുന്നു; നാളെ ഭാരത് ബന്ദ്

ഭാരത് ബന്ദ് നടത്തുന്ന കർഷകർ മാർച്ച് 28ന് 'ഹോളികാ ദഹൻ' സമയത്ത് പുതിയ കാർഷിക നിയമത്തിന്റെ കോപ്പികൾ കത്തിക്കുമെന്ന് കർഷക നേതാവ് ബൂട്ടാ സിങ് ബുർജ്‌ഗിൽ അഭിപ്രായപ്പെട്ടു

Update: 2021-03-25 17:42 GMT

ന്യൂഡൽഹി: രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരേ സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയ ശേഷം നാല് മാസം പൂർത്തിയാകുന്ന ദിനമാണ് നാളെ. റോഡ്, റെയിൽ ഗതാഗതമോ മാർക്ക‌റ്റോ പൊതുസ്ഥലങ്ങളോ തുറന്ന് പ്രവർത്തിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

ഭാരത് ബന്ദ് നടത്തുന്ന കർഷകർ മാർച്ച് 28ന് 'ഹോളികാ ദഹൻ' സമയത്ത് പുതിയ കാർഷിക നിയമത്തിന്റെ കോപ്പികൾ കത്തിക്കുമെന്ന് കർഷക നേതാവ് ബൂട്ടാ സിങ് ബുർജ്‌ഗിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല.

ആന്ധ്രാ പ്രദേശിൽ വൈ‌എസ്‌ആർ കോൺഗ്രസ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. വിശാഖപട്ടണം സ്‌റ്റീൽ പ്ളാന്റ് സ്വകാര്യവൽക്കരിക്കാനുള‌ള കേന്ദ്ര തീരുമാനത്തിനെതിരേ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് ശേഷം മാത്രമേ ആന്ധ്രയിൽ സാധാരണ പോലെ പ്രവർത്തിക്കൂ എന്ന് പാർട്ടി അറിയിച്ചു. എന്നാൽ ആരോഗ്യമേഖല തടസമില്ലാതെ പ്രവർത്തിക്കും.