ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, എനിക്ക് ഒന്നും സംഭവിക്കില്ല'

Update: 2026-02-12 17:47 GMT

ന്യൂഡല്‍ഹി: അയോഗ്യനാക്കാനുള്ള ബി ജെ പി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജനറല്‍ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങള്‍ പാര്‍ലമെന്റില്‍ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ബി ജെ പി എം പി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ദുബൈ മുന്നോട്ട് വച്ചിരിക്കുന്നത്.

നേരത്തെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം അറിയിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോള്‍ തൊഴിലാളികളെ പൂര്‍ണമായും അവഗണിച്ചെന്നും മോദി ഇനിയെങ്കിലും അവരെ കേള്‍ക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നാണ് രാഹുല്‍ എക്‌സിലൂടെ ചോദിച്ചത്. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴില്‍ നിയമസംഹിതകള്‍ (ലേബര്‍ കോഡുകള്‍) അവരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. വ്യാപാര കരാര്‍ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനില്‍ക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളോടും പോരാട്ടങ്ങളോടും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.