സംഘടനാമാറ്റങ്ങളിലെ കാലതാമസം; എന്‍എസ്‌യുഐ ജോ. സെക്രട്ടറി രുചി ഗുപ്ത രാജിവച്ചു

രാഹുല്‍ ഗാന്ധി വീണ്ടും നേതൃത്വത്തിലേക്ക് വരുന്നത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കും. മറ്റൊരു നേതാവ് വന്നാല്‍ അത് പാര്‍ട്ടിയിലുളള ഇതരവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍, സംഘടനാശക്തിയുളളത് രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ്.

Update: 2020-12-19 11:58 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സംഘടനാ നേതൃമാറ്റങ്ങളിലുണ്ടാവുന്ന കാലതാമസം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്‌യുഐ) ജോയിന്റ് സെക്രട്ടറി ചുമതല രുചി ഗുപ്ത രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന രുചി ഗുപ്ത കോണ്‍ഗ്രസിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടാണ് രാജിവച്ചിരിക്കുന്നത്. സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ദീര്‍ഘകാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശത്തില്‍ അവര്‍ കുറ്റപ്പെടുത്തി.

പ്രധാനപ്പെട്ട സംഘടനാമാറ്റങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായി എല്ലാവര്‍ക്കും അറിയാം. ദേശീയ സമിതി ഒരുവര്‍ഷവും മൂന്നുമാസവുമാണ് എടുത്തത്. മാസങ്ങളായി സംസ്ഥാന പ്രസിഡന്റുമാരുടെ കാര്യം മാസങ്ങളായി തീര്‍പ്പാക്കാതെ കിടക്കുകയാണ്. പുതിയ പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാക്കുന്നതിനായി നിരവധി സംസ്ഥാന യൂനിറ്റുകള്‍ കാത്തിരിക്കുകയാണ്. രാജിവ്ക്കുന്നതില്‍ തനിക്ക് അതിയായ ഖേദമുണ്ട്. തനിക്ക് ഇത്തരമൊരു അവസരം നല്‍കിയതിന് രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരോട് നന്ദിയുള്ളവളാണ്. രാഹുല്‍ ഗാന്ധിക്ക് മാത്രമേ പാര്‍ട്ടിയെ നയിക്കാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റേതെങ്കിലും നേതാക്കള്‍ പാര്‍ട്ടിയിലുണ്ടായിരുന്നുവെങ്കില്‍ ഇതിനകം ഉയര്‍ന്നുവരുമായിരുന്നു.

രാഹുല്‍ ഗാന്ധി വീണ്ടും നേതൃത്വത്തിലേക്ക് വരുന്നത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കും. മറ്റൊരു നേതാവ് വന്നാല്‍ അത് പാര്‍ട്ടിയിലുളള ഇതരവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍, സംഘടനാശക്തിയുളളത് രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ്. ഇപ്പോള്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശക്തനായ ഒരു നേതാവില്ലാത്തതിനാല്‍ പാര്‍ട്ടി പലദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, സംഘടനാമാറ്റങ്ങളിലുണ്ടാവുന്ന കാലതാമസത്തിന് എഐസിസി ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ രുചി ഗുപ്ത കുറ്റപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.

Tags: