പഞ്ചാബിലെ വ്യാജമദ്യദുരന്തം; മരണം 21 ആയി, ഒമ്പത് പേര്‍ അറസ്റ്റില്‍; മെഥനോള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴി

Update: 2025-05-13 15:32 GMT

അമൃത്സര്‍: പഞ്ചാബില്‍ വ്യാജമദ്യദുരന്തത്തില്‍ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഭംഗാലി, പതല്‍പുരി, മരാരി കലന്‍, തരൈവാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം കഴിച്ച് നിരവധി പേരെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട എക്‌സൈസ്, ടാക്‌സ് ഓഫീസര്‍ ജില്ലാ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജമദ്യ നിര്‍മ്മാണത്തിന് ഓണ്‍ലൈന്‍ വഴിയാണ് മെഥനോള്‍ വാങ്ങിയതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തില്‍ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ചിലര്‍ മരിച്ചെങ്കിലും നാട്ടുകാര്‍ പോലിസിനെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു.





Tags: