കര്‍ഷകസമരത്തില്‍ പങ്കെടുത്ത യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആറു ലക്ഷത്തിന്റെ ലോണ്‍ ഗുര്‍ലാഭ് എടുത്തിട്ടുണ്ടായിരുന്നു. കടബാധ്യതയാണോ ആത്മഹത്യക്ക് കാരണമായത് എന്ന് ഇതുവരെ വ്യക്തമല്ല.

Update: 2020-12-20 15:30 GMT

ലുധിയാന: ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവ കര്‍ഷകന്‍ വീട്ടില്‍ വെച്ച് ജീവനൊടുക്കി. ഗുര്‍ലാഭ് സിങ് എന്ന 22 കാരനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ ബതിന്ദ ജില്ലയിലെ ദയല്‍പുര മിര്‍സ സ്വദേശിയാണ് ഗുര്‍ലാഭ് സിങ്. ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആറു ലക്ഷത്തിന്റെ ലോണ്‍ ഗുര്‍ലാഭ് എടുത്തിട്ടുണ്ടായിരുന്നു. കടബാധ്യതയാണോ ആത്മഹത്യക്ക് കാരണമായത് എന്ന് ഇതുവരെ വ്യക്തമല്ല. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഗുര്‍ലഭ് സിങ് ഡിസംബര്‍ പതിനെട്ടിനാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡല്‍ഹി അതിര്‍ത്തികളില്‍ 25 ദിവസമായി കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. നേരത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തിരുന്നു.

ബാബ രാംസിങ് എന്ന 65 കാരനാണ് ഡല്‍ഹി-സോണിപത് അതിര്‍ത്തിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. സര്‍ക്കാരിന്റെ അനീതികളില്‍ പ്രതിഷേധിച്ച് കൊണ്ട് സ്വന്തം ജീവന്‍ ത്യാഗം ചെയ്യുന്നു എന്നാണ് ബാബ രാംസിങ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കര്‍ഷകരുടെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.