കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ബിജെപി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു
കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടും ഫലം ഉണ്ടാകുന്നില്ല
ചണ്ഡീഗഡ്: കർഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറൽ സെക്രട്ടറി മൽവിന്ദർ സിങ് കാങ് പാർട്ടിയുടെ പ്രാഥമിക അംഗത്വമടക്കം രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമയ്ക്ക് മൽവിന്ദർ പ്രതിഷേധം വ്യക്തമാക്കി രാജിക്കത്ത് കൈമാറി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ആഴ്ച്ചകളായി നടത്തിവരുന്ന ജനകീയ പ്രക്ഷോഭത്തിനിടെയാണ് രാജി.
കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടും ഫലം ഉണ്ടാകുന്നില്ലെന്ന് മൽവിന്ദർ രാജിക്കത്തിൽ പറഞ്ഞു. പാർട്ടി നേതാക്കളടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാജി നൽകിയിരിക്കുന്നതെന്നാണ് റിപോർട്ട്. രാജിയിൽ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേ സമയം പഞ്ചാബിൽ സിഖ് മുഖങ്ങൾ നഷ്ടപ്പെടുന്നത് ബിജെപിയെ പ്രതികൂലമായി ബാധിക്കും.
കന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിലെ നിരവധി ബിജെപി നേതാക്കളാണ് ഇത്തരത്തിൽ പാർട്ടി വിടുന്നത്. പുതിയ നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ബിജെപി വിരുദ്ധ രാഷ്ട്രീയ പശ്ചാത്തലം പഞ്ചാബിൽ രൂപികരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിയമങ്ങളെ പിന്തുണയ്ക്കുന്ന ബിജെപി നേതാക്കളെ കർഷകർ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കാത്ത അവസ്ഥ വരെ നിലനിൽക്കുന്നുണ്ട്.