എയര്‍ ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണം: ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ 10 ശതമാനം തൊഴില്‍ നഷ്ടം

രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജനറല്‍. വി കെ സിംഗ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Update: 2022-03-28 13:47 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ 10 ശതമാനം തൊഴില്‍ നഷ്ടം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി സര്‍ക്കാര്‍. രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജനറല്‍. വി കെ സിംഗ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ മൊത്തം എയര്‍ലൈന്‍ ജീവനക്കാരുടെ എണ്ണം 74,800ല്‍ നിന്ന് 65,600 ആയി. എയര്‍പോര്‍ട്ട് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 73,400ല്‍ നിന്ന് ഏകദേശം 65,700 കുറഞ്ഞു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 30,800ല്‍ നിന്ന് 27,600 ആയി.

എയര്‍ കാര്‍ഗോ മേഖലയിലെ നേരിയ വര്‍ധന ഒഴിച്ച് നിര്‍ത്തിയാല്‍ ഏകദേശം 19,200 ജോലികള്‍ വ്യോമയാന മേഖലയില്‍ കുറഞ്ഞു. മൊത്തം ജോലിയുടെ (ഏകദേശം 1.9 ലക്ഷം) ഏകദേശം 10% ആണ് തൊഴില്‍ നഷ്ടം എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം മൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടമായില്ലെന്ന എന്ന് മന്ത്രാലയം അവകാശപ്പെട്ടെങ്കിലും കൈമാറ്റകരാര്‍ ഒപ്പിട്ട് ഒരു വര്‍ഷത്തേക്ക് പിരിച്ചു വിടാന്‍ പാടില്ല എന്ന ഉറപ്പ് മാത്രമാണ് തൊഴിലാളികള്‍ക്കുള്ളതെന്ന് മന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ വ്യക്തമാകുന്നു.

ഇതുവരെ 6 എയര്‍ പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 3124 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നഷ്ടം വരുത്തുന്ന നയങ്ങളില്‍ നിന്ന് യൂനിയന്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News