ലഖിംപൂർ ഖേരി: മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് പ്രസ് കൗൺസിൽ

ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനായ രമൺ കശ്യപ് (30) സാധന ടിവിക്ക് വേണ്ടി കർഷകരുടെ പ്രതിഷേധം റിപോർട്ട് ചെയ്യുന്നതിനിടെ ബിജെപി ​ഗുണ്ടകളുടെ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്.

Update: 2021-10-06 09:34 GMT

ന്യൂഡല്‍ഹി: ലഖിംപൂർ ഖേരിയിൽ കർഷക പ്രക്ഷോഭത്തിനെതിരേ നടന്ന അക്രമത്തിൽ മാധ്യമ പ്രവർത്തകന് കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചൊവ്വാഴ്ച സ്വമേധയാ കേസെടുക്കുകയും ഉത്തർപ്രദേശ് സർക്കാരിനോട് കേസിന്റെ വസ്തുതകളെക്കുറിച്ച് റിപോർട്ട് തേടുകയും ചെയ്തു.

ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനായ രമൺ കശ്യപ് (30) സാധന ടിവിക്ക് വേണ്ടി കർഷകരുടെ പ്രതിഷേധം റിപോർട്ട് ചെയ്യുന്നതിനിടെ ബിജെപി ​ഗുണ്ടകളുടെ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്.

ബിജെപി നേതാക്കളുടെ കർഷക കൂട്ടക്കൊലയുടെ വീഡിയോഗ്രഫി തെളിവുകൾ ലോകത്തിന് നൽകിയ പ്രാദേശിക പത്രപ്രവർത്തകനായിരുന്നു രമൺ കശ്യപ്. കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് കർഷർക്ക് നേരെ പാഞ്ഞടുക്കുന്ന മന്ത്രി പുത്രൻ്റെ വാഹനത്തിൻ്റെ ദൃശ്യങ്ങൾ കശ്യപ് പകർത്തിയത്.

പിന്നാലെ ഉടലെടുത്ത സംഘർഷത്തിൽ ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർക്കുന്നതിൻ്റെയും ചിത്രങ്ങളും കശ്യപ് എടുത്തിരുന്നു. രമൺ കശ്യപ് വീഡിയോ ചിത്രീകരണം നടത്തുന്നതു കണ്ട ബിജെപി ഗുണ്ടകൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും, തൽക്ഷണം മരണപ്പെടുകയും ചെയ്യുകയായിരുന്നു.