മണിപ്പൂരിനെ സ്തംഭിപ്പിച്ച് ജനകീയ പ്രതിഷേധം; സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടണം; തെരുവുകളില്‍ സംഘര്‍ഷം
ഇംഫാല്‍: മണിപ്പൂരിലെ മൊയ്രാങ്ങിലുണ്ടായ ബോംബാക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളായ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നു. കെയ്ഷാംതോങ് മേഖലയില്‍ ഉള്‍പ്പെടെ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇതിനോടകം വിവിധ ജില്ലകളിലേക്ക് വ്യാപിച്ചു. നീതി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം അഞ്ച് ദിവസമായി തുടരുന്ന ബന്ദ് മണിപ്പൂരിലെ സാധാരണ ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിച്ചു.
ഏപ്രില്‍ ഏഴിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ട്രോങ്ലാവോബി അവാങ് ലെയ്കായ് മേഖലയില്‍ നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ സായുധരായവര്‍ ബോംബെറിയുകയായിരുന്നു. ഈ സമയം വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുകാരനും വെറും അഞ്ച് മാസം മാത്രം പ്രായമുള്ള ഇളയ സഹോദരിയുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ കുട്ടികളുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. കുക്കി തീവ്രവാദികളാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. കുറ്റവാളികളെ ഏപ്രില്‍ ഇരുപത്തിയഞ്ചിനകം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മെയ്ര പെയ്ബി ലുപ് എന്ന സംഘടന ശക്തമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യുമ്‌നാം ഖേംചന്ദ് സിങ്ങിനെതിരെ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ പ്രധാന വിപണികളും കടകമ്പോളങ്ങളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. വാണിജ്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതോടെ സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ ദ്രുതകര്‍മസേനയും രംഗത്തിറങ്ങി.
