തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകള്‍ പോലിസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീംകോടതി

Update: 2024-01-22 05:44 GMT

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്‌നാട് പോലിസിന്റെ നടപടിയില്‍ ഇടപെട്ട് സുപ്രീം കോടതി. എല്‍ഇഡി സ്‌ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനുമതി തേടിയാല്‍ നിയമപരമായി അനുമതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്‌ക്രീനുകള്‍ തമിഴ്‌നാട് പോലിസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തമിഴ്‌നാട് പോലിസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുകയായിരുന്നു.






Tags: