‍ഡൽഹി കലാപം: ഉമർ ഖാലിദിനെ ചോദ്യം ചെയ്തു; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെതിരേ കേസെടുത്തത്.

Update: 2020-08-02 02:21 GMT

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി ​ഗവേഷക വിദ്യാർഥി ഉമർ ഖാലിദിനെ ഡൽഹി പോലിസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അദ്ദേഹത്തിന്റെ ഫോൺ പോലിസ് പിടിച്ചെടുത്തു.

കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെതിരേ കേസെടുത്തത്. മുൻ‌കൂട്ടി തീരുമാനിച്ച ഗൂഡാലോചനയുടെ ഫലമാണ് ഏറ്റുമുട്ടലെന്ന് എഫ്‌ഐ‌ആറിൽ പോലിസ് അവകാശപ്പെട്ടിരുന്നു. ഇത് ഉമർ ഖാലിദും മറ്റ് രണ്ട് പേരും ചേർന്നാണ് നടത്തിയതെന്നാണ് ആരോപണം.

കലാപവുമായി ബന്ധപ്പെട്ട് യുനൈറ്റഡ് എഗെയിൻസ്റ്റ് സ്ഥാപകൻ ഖാലിദ് സെയ്ഫിയെ ജൂണിൽ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനും ഉമർ ഖാലിദും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചുവെന്നായിരുന്നു ആരോപണം. ഉമർ ഖാലിദും താഹിർ ഹുസൈനും തമ്മിലുള്ള കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള പദ്ധതി സുഗമമാക്കിയതായി പോലിസ് ആരോപിക്കുന്നു.

കലാപത്തിന് ഫണ്ടും സൗകര്യങ്ങളും നൽകാൻ പോപുലർ ഫ്രണ്ട് തയാറായതിനാൽ ഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് ഈ യോഗത്തിൽ ഉമർ ഖാലിദ് താഹിറിനും സംഘത്തിനും ഉറപ്പ് നൽകിയതായി ഡൽഹി പോലിസ് ആരോപിക്കുന്നു. സംഘപരിവാർ ​ഗൂഡാലോചനയാണ് കലാപത്തിന് പിന്നിലെന്ന വാർത്തകൾ പുറത്തുവരുമ്പോഴും പൗരത്വ പ്രക്ഷോഭകരെ തടവിലാക്കുന്നത് വ്യാപകമാവുകയാണ്.   

Similar News