ജാമിഅ: കാംപസില്‍ പോലിസ് കയറിയത് നിയമവിരുദ്ധമെന്ന് സീതാറാം യെച്ചൂരി

ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ കാംപസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

Update: 2019-12-16 01:10 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പോലിസ് കയറിയത് നിയമവിരുദ്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധികൃതരുടെ അനുമതിയില്ലാതെ പോലിസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് തെറ്റാണ്. ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ കാംപസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ അതിശക്തമായ പ്രതിഷേധമാണ് ഞായറാഴ്ച നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലിസ് പറയുന്നു. വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതില്‍ അക്രമാസക്തമാവുകയായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പോലിസ്, ലൈബ്രറിയിലടക്കം കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ദില്ലി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായ പ്രതീതിയായിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്നും സര്‍വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അതേസമയം ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് യുപിയിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. 

Tags:    

Similar News