അരുണാചലില്‍ പോക്സോ കേസ് പ്രതിയെ പോലിസ് സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി

Update: 2025-07-12 14:16 GMT

റോയിങ്: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതിയെ പോലിസ് സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയായ അതിഥി തൊഴിലാളി റുസാള്‍ കരീം(19) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലോവര്‍ ദിബാങ് വാലി ജില്ലയിലെ റോയിങ് സ്റ്റേഷനിലാണ് സംഭവം. സ്ഥലത്തെ സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

റോയിങ് നഗരത്തിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വ്യാഴാഴ്ചയാണ് റുസാള്‍ കരീം അറസ്റ്റിലായത്. സ്‌കൂള്‍ സെക്യൂരിറ്റിയെ പണംകൊടുത്ത് സ്വാധീനിച്ച് ഇയാള്‍ ഹോസ്റ്റലില്‍ കയറുകയും ആറുമുതല്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ ജനരോക്ഷം ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഷനില്‍ എത്തിയ അറുനൂറോളം നാട്ടുകാര്‍, ചെറുപ്പക്കാരനെ ബലാല്‍ക്കാരമായി സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതല്‍ പോലിസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. കൂടുതല്‍ അന്വഷണം നടത്തിവരികയാണെന്ന് അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രി മാമ നറ്റിങ് പറഞ്ഞു.