തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുല്‍; മോദിക്ക് തമിഴ് ജനതയോടും സംസ്‌കാരത്തോടും ബഹുമാനമില്ലെന്ന് വിമര്‍ശനം

ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരെ വന്‍കിട വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി അവഗണിക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. അതിനാലാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-01-23 10:13 GMT

ചെന്നൈ: ആസന്നമായ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. മൂന്നുദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍നിന്നാണ് അദ്ദേഹം പ്രചാരപരിപാടികള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് ജനതയോടും സംസ്‌കാരത്തോടും ബഹുമാനമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും തമിവ് ജതയെയും മാനിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളുമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

തമിഴ്, ഹിന്ദി, ബംഗാളി എന്നിവയുള്‍പ്പെടെ എല്ലാ ഭാഷകള്‍ക്കും ഇടമുണ്ട്. തമിഴ് ജനതയും ഭാഷയും കീഴ്‌വഴക്കമാണെന്ന് പ്രധാനമന്ത്രി കരുതുന്നു. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരെ വന്‍കിട വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി അവഗണിക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. അതിനാലാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന് ഒരു പുതിയ സര്‍ക്കാരിനെ ആവശ്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരിനെ നല്‍കാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രചാരണത്തിന്റെ ഭാഗമായി അടുത്തദിവസം രാഹുല്‍ ഗാന്ധി റോഷ് ഷോകള്‍ നടത്തും. വ്യവസായ മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, പടിഞ്ഞാറന്‍ ജില്ലകളായ കോയമ്പത്തൂര്‍, തിരുപൂര്‍ ജില്ലകളിലെ നെയ്ത്തുകാര്‍ എന്നിവരുമായി സംവദിക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ യാത്രാ വിവരണത്തില്‍ പറയുന്നു. മെയ് മാസത്തില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അടുത്തിടെ രാഹുലിന്റെ രണ്ടാം സന്ദര്‍ശനമാണിത്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജെല്ലിക്കെട്ട് കാണാനും അദ്ദേഹം എത്തിയിരുന്നു. രണ്ടാം സന്ദര്‍ശനത്തില്‍ കോയമ്പത്തൂരിന് പുറമേ തിരുപ്പൂര്‍, ഈറോഡ്, കാരൂര്‍, ഡിണ്ടിഗല്‍ തുടങ്ങി അഞ്ച് ജില്ലകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ജില്ലകളാണിവ എന്നതാണ് ശ്രദ്ധേയം.

Tags:    

Similar News