ഡല്‍ഹിയില്‍ നടക്കുന്നത് മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത അക്രമം: എസ്ഡിപിഐ
സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നേരിടണമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനയെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘപരിവാരവും പോലിസും മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്നത് ആസൂത്രിത അക്രമമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. 10 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നേരിടണമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനയെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. മതം ചോദിച്ച് അക്രമികള്‍ മുസ്‌ലിംകളെ ആക്രമിച്ചു.
കലാപകാരികളെ അടിച്ചമര്‍ത്തുന്നതിനുപകരം പോലിസ് മുസ്ലിംകളെ ആക്രമിക്കുന്നതില്‍ പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് നടന്ന ആക്രമണങ്ങള്‍ സംഭവത്തിന്റെ ആസൂത്രണം വ്യക്തമാക്കുന്നു. അക്രമത്തിന് പ്രേരിപ്പിച്ച സിഎഎ അനുകൂലികളെയും അക്രമത്തില്‍ പങ്കാളികളായ പോലിസിനെതിരേയും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഫൈസി ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ ജനങ്ങളില്‍ ആത്മവിശ്വാസം തിരികെ കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.