പിറവം പള്ളിത്തര്‍ക്കം: യാക്കോബായ സഭയുടെ തിരുത്തല്‍ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ചേര്‍ന്നാവും കേസ് പരിഗണിക്കുക.

Update: 2019-11-07 02:11 GMT

കൊച്ചി: പിറവം പള്ളി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരായിരിക്കും തിരുത്തല്‍ ഹരജി പരിശോധിക്കുക. ഉച്ചക്ക് ഒന്നരയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹരജി പരിഗണിക്കുന്നത്. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ചേര്‍ന്നാവും കേസ് പരിഗണിക്കുക. മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തല്‍ ഹരജി നല്‍കിയത്.

കേസിലെ പുനപ്പരിശോധനാ ഹരജി നേരത്തെ കോടതി തള്ളിയിരുന്നു. പിറവം പള്ളി യാക്കോബായ വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുകയാണ്. വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്. ഒടുവില്‍ ഹൈക്കോടതിയും പോലിസും ഇടപെട്ടതിനെത്തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സപ്തംബറില്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയത്. 

Tags: