ജെഎന്‍യു കാംപസില്‍ ബലാൽസംഗ ശ്രമം; വിദ്യാര്‍ഥിനിയുടെ പരാതിയിൽ കേസെടുത്തു
ജനുവരി 17-ാം തീയതി രാത്രി കാംപസിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാംപസില്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനുവരി 17-ാം തീയതി രാത്രി കാംപസിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കാംപസിലെ ഈസ്റ്റ് ഗേറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ഥിനി ബഹളംവെച്ചതോടെ പ്രതി ബൈക്കില്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനി പോലിസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് സൗത്ത് വെസ്റ്റ് ഡിസിപിയും വസന്ത്കുച്ച് എസ്എച്ച്ഒയും കാംപസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാൽ കേസെടുക്കാൻ പോലിസ് തയ്യാറായിരുന്നില്ല. ഇതിനെതിരേ വിദ്യാർഥി പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് പോലിസ് കേസെടുക്കാൻ തയ്യാറായത്.