ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേക്ക് അനുമതി; മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിലേക്ക്

നേരത്തെ മസ്ജിദില്‍ കാര്‍ബണ്‍ഡേറ്റിങ്ങിന് നല്‍കിയ അനുമതി സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

Update: 2023-08-03 06:57 GMT

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സര്‍വേ തുടരാം. ഹിന്ദു ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാനുള്ള ഏക മാര്‍ഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി കോടതിയാണ് പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സര്‍വേ തുടങ്ങി. തുടര്‍ന്ന് മസ്ജിദ് കമ്മറ്റി സര്‍വേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു.

സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്റെ കെട്ടിടത്തിന് 1000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍വേയുടെ ഭാഗമായുള്ള കുഴിയെടുക്കല്‍ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം മസ്ജിദ് കമ്മിറ്റി ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചേക്കും. നേരത്തെ മസ്ജിദില്‍ കാര്‍ബണ്‍ഡേറ്റിങ്ങിന് നല്‍കിയ അനുമതി സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. മസ്ജിദ് കമ്മിറ്റിക്ക് വേണ്ട എല്ലാം നിയമസഹായവും നല്‍കുമെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി.









Tags:    

Similar News