കൃഷി ചെയ്തത് ലെയ്‌സിനുള്ള ഉരുളക്കിഴങ്ങാണെന്ന്; കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സികോ

എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കര്‍ഷകര്‍ കൃഷി ചെയ്‌തെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

Update: 2019-04-25 14:17 GMT

ന്യൂഡല്‍ഹി: പാക്കറ്റ് പൊട്ടറ്റോ ചിപ്‌സായ ലെയ്‌സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നാരോപിച്ച് കര്‍ഷകര്‍ക്കെതിരേ നിയമനടപടിയുമായി ആഗോള കുത്തക കമ്പനിയായ പെപ്‌സികോ ഇന്ത്യ. ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഓരോ കര്‍ഷകരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം.

2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്ട് പ്രകാരം എഫ്എല്‍ 2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പെപ്‌സികോ കമ്പനിയുടെ വാദം.

എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കര്‍ഷകര്‍ കൃഷി ചെയ്‌തെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ ഒമ്പതു കര്‍ഷകര്‍ക്കെതിരേ പെപ്‌സികോ കേസ് നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

കമ്പനിയുടെ പരാതിയെ തുടര്‍ന്ന് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി തടഞ്ഞിരുന്നു. മൂന്നു കര്‍ഷരോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടു. സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും കമ്മീഷണറെ നിയോഗിച്ച കോടതി വെള്ളിയാഴ്ച കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. 2009ല്‍ ഇന്ത്യയിലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉല്‍പാദനം തുടങ്ങിയത്. ഇത് പിന്നീട് ഗുജറാത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

Tags:    

Similar News