എന്‍സിപിയോട് ജനങ്ങള്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷത്തിരിക്കാന്‍: ശരത് പവാര്‍

കോണ്‍ഗ്രസ്- എന്‍സിപി പിന്തുണയോടെ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് പവാറിന്റെ പ്രതികരണം. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള ശിവസേന- ബിജെപി തര്‍ക്കം ബാലിശമാണ്.

Update: 2019-11-02 06:09 GMT

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് പ്രതിപക്ഷത്തിരിക്കാനാണെന്നും പാര്‍ട്ടി അത് ചെയ്യുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി പിന്തുണയോടെ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് പവാറിന്റെ പ്രതികരണം. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള ശിവസേന- ബിജെപി തര്‍ക്കം ബാലിശമാണ്. കോണ്‍ഗ്രസ്- എന്‍സിപി പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുമോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പവാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. പ്രതിപക്ഷത്തിരിക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വഹിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.

ജനങ്ങള്‍ അവര്‍ക്ക് അവസരം നല്‍കിയിരിക്കുന്നു. അവര്‍ അത് വിനിയോഗിക്കണം. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ബാലിശമാണെന്നും പവാര്‍ പറഞ്ഞു. പിന്തുണ നല്‍കണമെങ്കില്‍ രണ്ടരവര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ശിവസേന ബിജെപിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, അത്തരമൊരു ക്രമീകരണത്തിന് ബിജെപി തയ്യാറാവാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ നീണ്ടുപോവുകയാണ്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ കുറഞ്ഞത് 145 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. ഒക്ടോബര്‍ 21ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജെപിയും ശിവസേനയും യഥാക്രമം 105, 56 സീറ്റുകളാണ് നേടിയിരുന്നത്. എന്‍സിപി 54 സീറ്റിലും കോണ്‍ഗ്രസ് 44 സീറ്റുകളിലുമാണ് വിജയിച്ചത്.   

Tags: