വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ് ജീവനക്കാരായ നാല് പേരെ പുറത്താക്കി

Update: 2025-06-28 10:07 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ 'എഐസാറ്റ്സിലെ' ജീവനക്കാര്‍ ഗുരുഗ്രാമിലെ ഓഫീസില്‍ പാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി. പാര്‍ട്ടിയില്‍ 'ലുങ്കി ഡാന്‍സ്' ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വീഡിയോയാണു പുറത്തുവന്നത്.

അഹമ്മദാബാദ് അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പ് നിറം അണിഞ്ഞതിനിടെയായിരുന്നു എഐസാറ്റ്സിലെ പാര്‍ട്ടി. ഗ്രൗണ്ട്, കാര്‍ഗോ ഹാന്‍ഡ്ലിങ് കമ്പനിയായ എഐസാറ്റ്സില്‍ ടാറ്റയ്ക്കും സാറ്റ്സ് ലിമിറ്റഡ് കമ്പനിക്കും 50% വീതം ഓഹരിയാണുള്ളത്. പാര്‍ട്ടി നടന്ന സംഭവത്തില്‍ എഐസാറ്റ്സ് ഖേദം പ്രകടിപ്പിച്ചു.

അഹമ്മദാബാദ് വിമാനദുരന്തം സംബന്ധിച്ച അന്വേഷണം എത്രയും വേഗം തുടങ്ങേണ്ടതായിരുന്നുവെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അന്വേഷണം തുടങ്ങാന്‍ തടസമായി നിന്നത് ഔദ്യോഗിക നടപടികളുടേയും ചട്ടങ്ങളുടേയും അവ്യക്തതകളാണ്. അന്വേഷണ സംഘത്തിന്റെ മേധാവിയാരെന്നതിലും അനിശ്ചിതത്വം നീണ്ടു നിന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറലിനാണ് മേധാവിയാകാനുള്ള അധികാരമെങ്കിലും ഡിജിയെ നിയമിച്ചുള്ള ഉത്തരവുണ്ടായില്ല.