ജീവനക്കാര്‍ക്ക് കൊവിഡ്: പാര്‍ലമെന്റിലും പരിസരങ്ങളിലും വീണ്ടും അണുനശീകരണം

സോഡിയം ഹൈഡ്രോക്ലോറൈഡ് പോലുള്ള രാസ അണുനാശിനികളുപയോഗിച്ചാണ് ശുചീകരണം നടത്തിയത്. കെട്ടിടങ്ങളുടെ അകത്തും പുറത്തും വ്യക്തികളുടെ ഓഫിസുകളിലും വിശ്രമമുറികളിലുമാണ് ശുചീകരണം നടത്തിയത്.

Update: 2020-05-31 04:44 GMT

ന്യൂഡല്‍ഹി: കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലും പരിസരപ്രദേശങ്ങളിലും വീണ്ടും ശുചീകരണം നടത്തി. പാര്‍ലമെന്റ് ജീവനക്കാരായ നാലുപേര്‍ക്ക് ഇതിനോടകം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ വകുപ്പുകള്‍ക്ക് പുറമേ മറ്റ് വിഭാഗങ്ങളിലും ശുചീകരണം നടത്തി.

സോഡിയം ഹൈഡ്രോക്ലോറൈഡ് പോലുള്ള രാസ അണുനാശിനികളുപയോഗിച്ചാണ് ശുചീകരണം നടത്തിയത്. കെട്ടിടങ്ങളുടെ അകത്തും പുറത്തും വ്യക്തികളുടെ ഓഫിസുകളിലും വിശ്രമമുറികളിലുമാണ് ശുചീകരണം നടത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചശേഷമാണ് മൂന്നുജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് കൊവിഡ് ബാധ കണ്ടെത്തിയത്. മാര്‍ച്ച് മാസം മുതല്‍ പാര്‍ലമെന്റില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

കൊവിഡ് -19 വ്യാപനം തടയാന്‍ അവബോധവും സംയമനവും പ്രധാനമാണെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് നിശ്ചിത എണ്ണം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നാണ് നിര്‍ദേശം. ശരിയായ പരിശോധനയ്ക്കുശേഷം മാത്രമേ ജീവനക്കാര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. കെട്ടിടസമുച്ചയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. 

Tags:    

Similar News