ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; കേരള എംപിമാര്‍ക്ക് താക്കീത്

പെഗാസസ് ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധമാണ് ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം നടത്തിയത്.

Update: 2021-07-28 13:33 GMT

ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ നടത്തിയ ബഹളത്തില്‍ താക്കീത് നല്‍കി സ്പീക്കര്‍ ഓം ബിര്‍ള. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള 13 എംപിമാരെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍ എന്നിവരും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

സഭാ നടപടികള്‍ മാന്യമായി നടത്തിക്കൊണ്ടു പോവാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ എംപിമാരോട് ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതി സ്പീക്കര്‍ക്ക് മുന്നില്‍ എംപിമാരും അറിയിച്ചു. നേരത്തെ ഇവരില്‍ പത്ത് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു കേന്ദ്ര നീക്കം. എന്നാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലേക്ക് പോവേണ്ടെന്നാണ് സഭാ തീരുമാനം. ബഹളങ്ങള്‍ക്കിടെ രാജ്യസഭയില്‍ ജുവൈനല്‍ ജസ്റ്റിസ് ബില്‍ പാസാക്കി.

പെഗാസസ് ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധമാണ് ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം നടത്തിയത്. സഭയുടെ നടുത്തളത്തിലിറങ്ങിയ എംപിമാര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് സഭാ സമ്മേളന സമയം മൂന്ന് തവണ മാറ്റി വെക്കേണ്ടി വന്നു. ഒടുവില്‍ 2.30 നാണ് സമ്മേളനം നടന്നത്.