കശ്മീരില്‍ സായുധാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

അനന്ദ്നാഗിലെ കെ പി റോഡിലാണ് സിആര്‍പിഎഫ് ബങ്കറിന് നേരെ വെടിവയ്പ്പുണ്ടായത്. ഗ്രനേഡ് ഉപയോഗിച്ചും ആക്രമണം നടത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല

Update: 2021-10-03 04:39 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടത്തുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനന്ദ്നാഗ് ജില്ലയില്‍ സിആര്‍പിഎഫ് ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ശ്രീനഗറില്‍ സായുധർ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്ന് സൈന്യം പറയുന്നു. ആറ് മണിക്കൂറുകള്‍ക്കിടെയാണ് രണ്ട് വെടിവയ്പ്പുകളുണ്ടായത്.

ശ്രീനഗറിലെ ആക്രമണത്തില്‍ ക്ലോസ് റേഞ്ചിലാണ് വെടിവയ്പ്പുണ്ടായത്. ഇതില്‍ ശ്രീനഗറിലെ കരണ്‍ നഗര്‍ സ്വദേശിയായ മജീദ് ഗുരു എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അനന്ദ്നാഗിലെ കെ പി റോഡിലാണ് സിആര്‍പിഎഫ് ബങ്കറിന് നേരെ വെടിവയ്പ്പുണ്ടായത്. ഗ്രനേഡ് ഉപയോഗിച്ചും ആക്രമണം നടത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. സംഭവ സ്ഥലം ഇപ്പോള്‍ സേനയുടെ നിയന്ത്രണത്തിലാണ്.

ശ്രീനഗറിലെ എസ് ഡി കോളനിയില്‍ സായുധരുടെ വെടിവയ്പ്പില്‍ പ്രദേശവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ക്ലോസ് റേഞ്ചില്‍ നിന്നാണ് മുഹമ്മദ് ഷാഫി ദാര്‍ എന്നയാള്‍ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്.