കൊവിഷീൽഡ് കിട്ടാനില്ല; ഒഡീഷയിൽ 16 ജില്ലകളിൽ വാക്സിനേഷൻ നിർത്തിവച്ചു

കാണ്ഡമൽ, കേന്ദ്രപാറ, കോരാപുട്ട്, നബരംഗ്പൂർ, സോനെപൂർ, സുന്ദർഗഡ് എന്നിവിടങ്ങളിൽ ഇതുവരെ കുത്തിവയ്പ്പ് ആരംഭിച്ചിട്ടില്ല.

Update: 2021-07-01 14:18 GMT

ഭുബനേശ്വർ: കൊവിഷീൽഡ് ഡോസുകളുടെ കുറവ് മൂലം 16 ജില്ലകളിലെ വാക്സിനേഷൻ ഡ്രൈവ് ഒഡീഷ സർക്കാർ വ്യാഴാഴ്ച നിർത്തിവച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ വർധിക്കുകയാണ്.

അങ്കുൽ, ബൊളാംഗീർ, ബാലസോർ, ബർഗഡ്, ഭദ്രക്, ദിയോഘർ, ധെങ്കനാൽ, ഗഞ്ചം, ജജ്പൂർ, ഹർസുഗുഡ എന്നിവിടങ്ങളിൽ കുത്തിവയ്പ്പ് താൽക്കാലികമായി നിർത്തിവച്ചു. കാണ്ഡമൽ, കേന്ദ്രപാറ, കോരാപുട്ട്, നബരംഗ്പൂർ, സോനെപൂർ, സുന്ദർഗഡ് എന്നിവിടങ്ങളിൽ ഇതുവരെ കുത്തിവയ്പ്പ് ആരംഭിച്ചിട്ടില്ല.

114 ഇടങ്ങളിൽ മാത്രമാണ് വ്യാഴാഴ്ച വാക്സിനേഷൻ നടന്നത്. സംസ്ഥാന തലസ്ഥാനമായ ഭുബനേശ്വറിൽ 72 ഇടത്ത് ഉൾപ്പെടെ കൊവാക്സിൻ ഉപയോ​ഗിച്ചുള്ള വാക്സിനേഷൻ നടക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ സംസ്ഥാനത്ത് 19,520 കൊവിഷീൽഡ് ഡോസുകളും 3,24,910 കൊവാക്സിൻ ഡോസുകളുമാണ് സ്റ്റോക്കുണ്ടായത്.

കൊവിഷീൽഡ് ഡോസുകളുടെ ദൗർലഭ്യം മൂലം ബുധനാഴ്ച 11 ജില്ലകളിൽ രോഗപ്രതിരോധ പരിപാടികൾ നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 6 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ വെള്ളിയാഴ്ച ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നതായി ആരോ​ഗ്യ വകുപ്പ് അറിയിച്ചു.