ഹാഥ്‌റസ്: മുഖം മിനുക്കാൻ പിആര്‍ ഏജന്‍സിയെ നിയോ​ഗിച്ച് യോഗി സര്‍ക്കാര്‍

കണ്‍സെപ്റ്റ് പിആര്‍ എന്ന കമ്പനിയെയാണ് വിദേശമാധ്യമങ്ങളുമായി ആശയവിനിമയം നടത്താനായി യോ​ഗി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്

Update: 2020-10-03 10:15 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് വിഷയത്തില്‍ മുഖം മിനുക്കാൻ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മാധ്യമങ്ങളെ അറിയിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സെപ്റ്റ് പിആര്‍ എന്ന കമ്പനിയെയാണ് വിദേശമാധ്യമങ്ങളുമായി ആശയവിനിമയം നടത്താനായി യോ​ഗി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വാര്‍ത്താക്കുറിപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമങ്ങളുടെ ബ്യൂറോകള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ഫോറന്‍സിക്, മെഡിക്കല്‍ റിപോര്‍ട്ടുകള്‍ ഇത് സാധൂകരിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പിആര്‍ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യമെങ്ങും ഈ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ആഗോളതലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനുളള യോഗി ആദിത്യനാഥിന്റെ ശ്രമം