ജാമ്യം നിഷേധിച്ചതില്‍ പുനപരിശോധനയില്ല; ഉമര്‍ ഖാലിദിന്റെ ഹരജി സുപ്രിം കോടതി തള്ളി

Update: 2026-04-20 14:59 GMT

ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ചതില്‍ പുനപരിശോധന ആവശ്യപ്പെട്ട് 2020ലെ ഡല്‍ഹി കലാപക്കേസ് പ്രതിയെന്ന ആരോപിക്കുന്ന ഉമര്‍ ഖാലിദ് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. പുനപരിശോധനാ ഹരജിയിലെ വിവരങ്ങളും മറ്റു രേഖകളും പരിശോധിക്കുമ്പോള്‍ ഇതു പരിഗണിക്കാന്‍ കാരണങ്ങളില്ലെന്നു ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍ വി അഞ്ജാരിയയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ഒരു വിധിയിലോ ഉത്തരവിലോ വന്നിട്ടുള്ള വ്യക്തമായ പിഴവുകളോ, വിധി മൂലം സംഭവിച്ചേക്കാവുന്ന വലിയ അനീതിയോ പരിഹരിക്കാന്‍ വിധി പ്രസ്താവിച്ച അതേ ജഡ്ജിമാര്‍ തന്നെ ചേംബറി പുനപരിശോധനാ ഹരജികള്‍ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയുടെ ചട്ടം. പുനപരിശോധന ആവശ്യപ്പെടുന്ന കക്ഷികള്‍ക്ക്, തങ്ങള്‍ക്കുണ്ടായ ഗുരുതരമായ അനീതി തിരുത്താന്‍ കോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കണമെന്ന് ജഡ്ജിമാരോട് അപേക്ഷിക്കാം. ഉമര്‍ ഖാലിദിനു പുറമേ മറ്റൊരു പ്രതി ഷര്‍ജീല്‍ ഇമാമിനും കഴിഞ്ഞ ജനുവരി അഞ്ചിന് പരമോന്നത കോടതി ജാമ്യം നിഷേധിച്ചിരുന്നു. മറ്റ് അഞ്ചു പേര്‍ക്കു ജാമ്യം നല്‍കിയ കോടതി ഖാലിദിന്റെയും ഇമാമിന്റെയും കേസ് വ്യത്യസ്തമെന്നാണ് നിരീക്ഷിച്ചത്.

52 പേരുടെ ജീവനെടുത്ത കലാപമുണ്ടായ 2020 മുതല്‍ ജയിലിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും. ജാമ്യാപേക്ഷ തള്ളി ഒരു വര്‍ഷം തികയുമ്പോള്‍ ഇരുവര്‍ക്കും വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാമെന്നു സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.ജാമ്യം ലഭിച്ച ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദബ് അഹമ്മദ് എന്നിവര്‍ക്ക് കര്‍ശന ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു ലംഘിച്ചാല്‍ ജാമ്യം റദ്ദാകും.