കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍

ബെന്നി ബെഹന്നാന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.

Update: 2020-02-04 07:20 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി. ബെന്നി ബെഹന്നാന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. കേരളത്തിലെ ഒരു കേസിലും കേന്ദ്ര ഏജന്‍സി ലൗ ജിഹാദ് റിപോര്‍ട്ട് ചെയ്തിട്ടില്ല. ലൗ ജിഹാദ് എന്ന പദത്തിന് നിലവിലെ നിയമത്തില്‍ നിര്‍വചനങ്ങളില്ല. വ്യത്യസ്ത മതവിശ്വാസത്തില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം വിശ്വാസത്തെയും മതത്തെയും പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കേരള ഹൈക്കോടതി ഉള്‍പ്പടെ വിവിധ കോടതികളില്‍ ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയിട്ടുള്ളതാണെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി. കേരളത്തില്‍ വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സീറോ മലബാര്‍ സഭയും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍, കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന പ്രചാരണം നേരത്തെ ഹൈക്കോടതി തള്ളിയതാണ്.

അന്നത്തെ കേരള ഡിജിപി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദ് വ്യാജപ്രചാരണം തള്ളിയത്. സീറോ മലബാര്‍ സഭയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലും ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേരളത്തില്‍ ലൗ ജിഹാദ് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ ലൗ ജിഹാദ് പ്രചാരണം തള്ളിയത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

Tags: