പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം യാതൊരു നടപടിയുമുണ്ടായിട്ടില്ല: ഫാറൂഖ് അബ്ദുല്ല

ആളുകള്‍ തടവിലാക്കപ്പെട്ടത് ഇപ്പോഴും തുടരുകയാണ്. അടിത്തട്ടില്‍ നിന്നുള്ള മാറ്റം ഞങ്ങള്‍ക്ക് കാണണം. തങ്ങളുടെ സംസ്ഥാനം മുറിക്കപ്പെട്ടതിന്റെ വേദനയില്‍ക്കൂടി കടന്നുപോകുന്ന ആളുകളെ തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമമുണ്ടാകണം.

Update: 2021-07-25 12:44 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീർ വിഷയത്തിൽ ജൂണ്‍ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യാതൊരു തുടര്‍ നടപടിയുമുണ്ടായിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായി ജൂണ്‍ 24-ന് പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കവരണമെന്നും ഡല്‍ഹിയില്‍ നിന്നുള്ള ദൂരവും ഹൃദയങ്ങള്‍ക്കിടയിലെ അകലവും ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ വാക്കുകളുദ്ധരിച്ചാണ് മൂന്നു തവണ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖിന്റെ പ്രസ്താവന.

പ്രധാനമന്ത്രിയുടേത് വളരെ സ്വാഗതാര്‍ഹമായ പ്രസ്താവനയായിരുന്നു. എന്നാല്‍, ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കുന്നതിന് അടിത്തട്ടില്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ആളുകള്‍ തടവിലാക്കപ്പെട്ടത് ഇപ്പോഴും തുടരുകയാണ്. അടിത്തട്ടില്‍ നിന്നുള്ള മാറ്റം ഞങ്ങള്‍ക്ക് കാണണം. തങ്ങളുടെ സംസ്ഥാനം മുറിക്കപ്പെട്ടതിന്റെ വേദനയില്‍ക്കൂടി കടന്നുപോകുന്ന ആളുകളെ തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമമുണ്ടാകണം. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷവും യാതൊരു മുന്നേറ്റവും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയുടെ ഭാഗത്തും ശ്രീനഗറിന്റെ ഭാഗത്തും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റു, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പയി എന്നിവരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വിശ്വാസ്യതയുടെ പോരായ്മ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തതു കൊണ്ടാണ് ജൂണ്‍ 24-ന് ചേര്‍ന്ന യോഗത്തില്‍ താനും തന്റെ പാര്‍ട്ടിയും പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ആ​ഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ റദ്ദു ചെയ്തത്.