നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമെന്ന് മുഖ്യമന്ത്രി

മഹാപ്രളയത്തിനു ശേഷം കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായി. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണു സഹിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-06-15 19:58 GMT

ന്യൂഡല്‍ഹി: പ്ലാനിങ് കമ്മീഷനു പകരമാവാന്‍ നീതി ആയോഗിനു കഴിഞ്ഞില്ലെന്നും അപര്യാപ്തതകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്ലാനിങ് കമ്മീഷനില്‍ നിന്നു നീതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു പഞ്ചവല്‍സര പദ്ധതികളില്‍ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കുകയാണു ചെയ്തത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാന്‍ കഴിയും വിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപീകരിക്കണം. കേന്ദ്രതലത്തില്‍ പഞ്ചവല്‍സര പദ്ധതികള്‍ ഒഴിവാക്കിയതിനു ശേഷം കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന സര്‍ക്കാറുകളുടെ ധനകാര്യ ശേഷി കുറയുന്നതിനു കാരണമാവുന്നുണ്ട്. 15ാം ധനകാര്യ കമ്മീഷന്റെ പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച് കേരളം പങ്കുവച്ച ആശങ്കകള്‍ പരിഹരിക്കണം. അധികാര വികേന്ദ്രീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാവണം. മഹാപ്രളയത്തിനു ശേഷം കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായി. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണു സഹിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

    നീതി ആയോഗ് സമിതിയുടെ അഞ്ചാമത് യോഗമാണ് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Tags:    

Similar News