നിര്‍ഭയ കേസിലെ വധശിക്ഷ: മുകേഷ് സിങ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

രാഷ്ട്രപതിയുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളൂ എന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

Update: 2020-01-29 02:51 GMT

ന്യൂഡല്‍ഹി: ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യംചെയ്ത് നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് സിങ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുക. രാഷ്ട്രപതിയുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളൂ എന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ദയാഹരജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു.

ദയാഹരജിയില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഫെബ്രുവരി 1ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദയാഹരജിയില്‍ വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്നാണ് സുപ്രിംകോടതിയിലെ ഹരജിയില്‍ മുകേഷ് സിങ് ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിങ് സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കി. നേരത്തെ വിനയ് ശര്‍മയുടെയും മുകേഷ് സിങ്ങിന്റെയും തിരുത്തല്‍ ഹരജികള്‍ കോടതി തള്ളിയിരുന്നു. 

Tags:    

Similar News