നിര്‍ഭയ കേസ്: കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതിയുടെ അഭിഭാഷകന്‍; മരണവാറന്റ് പുറപ്പെടുവിക്കുന്നത് കോടതി നീട്ടി

ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹരജികളുണ്ടെന്നും സുപ്രിംകോടതി വെള്ളിയാഴ്ച ഈ ഹരജികള്‍ കേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

Update: 2020-02-13 11:57 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറന്റ് പുറപ്പെടുവിക്കുന്നത് വീണ്ടും നീട്ടി. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. രവി ഖാസിയാണ് പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍. ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹരജികളുണ്ടെന്നും സുപ്രിംകോടതി വെള്ളിയാഴ്ച ഈ ഹരജികള്‍ കേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

പവന്‍ ഗുപ്ത മറ്റു നിയമനടപടികള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു. കോടതി വ്യാഴാഴ്ച മരണവാറന്റ് പുറപ്പെടുവിക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് ഭരണണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമുള്ള നീതിയുക്തമായ വിചാരണയും തുടര്‍നടപടികളുമെന്ന അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഇതെത്തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

നിര്‍ഭയ കേസിലെ നാലുപ്രതികള്‍ക്ക് പുതിയ വാറന്റ് പുറപ്പെടുവിക്കണമെനന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി മാറ്റിയത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഹരജിയും കോടതിയിലുണ്ട്. നിര്‍ഭയയുടെ അമ്മ ആശാദേവി വികാരഭരിതയായാണ് കോടതിയുടെ തീരുമാനത്തെ സ്വീകരിച്ചത്. തനിക്ക് നീതി വേണമെന്നും നീതിക്കായി ഇനി എത്രദിവസം കോടതിയില്‍ കാത്തിരിക്കണമെന്നും അവര്‍ ചോദിച്ചു.  

Tags: