ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു

Update: 2024-04-02 16:09 GMT

ബിജാപൂര്‍: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 19 ന് പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപൂര്‍ ജില്ല വരുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ഈ ഏറ്റുമുട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഗംഗളൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. നക്‌സലുകളില്‍ നിന്ന് ലൈറ്റ് മെഷീന്‍ ഗണ്‍ ഉള്‍പ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായതെന്ന് ഐജി സുന്ദര്‍രാജ് പറഞ്ഞു. പാപ്പാ റാവു എന്ന നക്സല്‍ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. 40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്‌സല്‍ നേതാവാണ് പപ്പാ റാവു. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സിആര്‍പിഎഫ്, കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊലൂട്ട് ആക്ഷന്‍ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ മാസം ബിജാപൂരിലെ ബസഗുഡ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഈ വര്‍ഷം ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളില്‍ 41 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.






Tags: