ശബരിമല കേസ്: 10 ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ശബരിമല വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമവായമുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു.

Update: 2020-01-28 07:58 GMT

ന്യൂഡല്‍ഹി: ശബരിമല കേസില്‍ പത്തുദിവസനത്തിനകം വാദം തീര്‍ക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഒമ്പത് അംഗ വിശാല ഭരണഘടനാ ബെഞ്ച് 10 ദിവസം മാത്രമേ വാദം കേള്‍ക്കുകയുള്ളൂഎന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, ശബരിമല വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമവായമുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു.

ഒമ്പപത് അംഗ ബെഞ്ചിന്റെ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറാക്കാന്‍ സുപ്രിംകോടതി നേരത്തെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 ചോദ്യങ്ങള്‍ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരട് അഭിഭാഷകരുടെ യോഗം തയ്യാറാക്കിയിരുന്നു. ഈ പരിഗണനാ വിഷയങ്ങളുടെ കരട് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് കൈമാറുകയും ചെയ്തു. ഏതൊക്കെ വിഷയത്തിലാണ് അഭിപ്രായ ഐക്യമുണ്ടാവാത്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകര്‍ ആയ അഭിഷേക് മനു സിങ്‌വി, ഇന്ദിര ജയ് സിങ് തുടങ്ങിയര്‍ ഉള്‍പ്പടെ നിരവധി അഭിഭാഷകരുമായി ചര്‍ച്ച ചെയ്താണ് കരടിന് സീനിയര്‍ അഭിഭാഷകന്‍ വി ഗിരി രൂപം നല്‍കിയിരിക്കുന്നത്. ഒമ്പത് അംഗ ബെഞ്ചിന്റെ മുമ്പാകെ വാദം പൂര്‍ത്തിയാക്കാന്‍ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും അഭിഭാഷകരുടെ യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍, പത്തുദിവസത്തിലധികം ഒമ്പത് അംഗ ബെഞ്ച് വാദം കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഇന്ന് അറിയിച്ചു. 

Tags:    

Similar News