നികിത തോമര്‍ വധക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ വെള്ളിയാഴ്ച വിധിക്കും

2020 ഒക്ടോബര്‍ 26നാണ് നികിത തോമര്‍ (21) എന്ന ബിരുദ വിദ്യാര്‍ഥിനിയെ കോളജിന് മുന്നിലിട്ട് പട്ടാപ്പകല്‍ വെടിവച്ചുകൊലപ്പെടുത്തിയത്. അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ നികിത പരീക്ഷ കഴിഞ്ഞ് കോളജില്‍നിന്നു കൂട്ടുകാരിക്കൊപ്പം പുറത്തേക്കുവന്നപ്പോഴായിരുന്നു കൊലപാതകം.

Update: 2021-03-24 14:06 GMT

ന്യൂഡല്‍ഹി: വിവാദമായ നികിത തോമര്‍ വധക്കേസിലെ പ്രതികളായ രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി. പ്രതികളായ തൗസീഫ്, രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ഫരീദാബാദിലെ ജില്ലാ സെഷന്‍സ് കോടതിയാണ് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസിലെ മൂന്നാം പ്രതിയായിരുന്ന അസറുദ്ദീന്‍ എന്നയാളെ കോടതി വെറുതെവിട്ടു. പ്രതികള്‍ക്ക് നാടന്‍ തോക്ക് കൈമാറിയതിനാണ് ഇയാളെ പ്രതിചേര്‍ത്തിരുന്നത്. 2020 ഒക്ടോബര്‍ 26നാണ് നികിത തോമര്‍ (21) എന്ന ബിരുദ വിദ്യാര്‍ഥിനിയെ കോളജിന് മുന്നിലിട്ട് പട്ടാപ്പകല്‍ വെടിവച്ചുകൊലപ്പെടുത്തിയത്.

അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ നികിത പരീക്ഷ കഴിഞ്ഞ് കോളജില്‍നിന്നു കൂട്ടുകാരിക്കൊപ്പം പുറത്തേക്കുവന്നപ്പോഴായിരുന്നു കൊലപാതകം. നികിതയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ തൗസീഫും രഹാനും ശ്രമിച്ചു. ചെറുത്തപ്പോള്‍ വെടിയുതിര്‍ത്ത ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നികിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരക്കേറിയ സ്ഥലത്ത് ഒട്ടേറെപ്പേരുടെ മുന്നില്‍ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിന്റെയും വെടിവച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

സംഭവത്തില്‍ പ്രതികളായ തൗസീഫിനെയും സുഹൃത്തിനെയും പോലിസ് പിന്നീട് അറസ്റ്റുചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന നികിത ഈ ബന്ധമുപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു തൗസീഫിന്റെ മൊഴി. 2020 ഡിസംബര്‍ ഒന്നിന് വിചാരണ ആരംഭിച്ച കേസില്‍ മൂന്നുമാസത്തിനുള്ളിലാണ് കോടതി വിധി പറഞ്ഞത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുടെ കൊച്ചുമകനാണ് തൗസീഫ്.

Tags: